തൃശൂർ: ജനങ്ങളുടെ പ്രതീക്ഷയുടെ ഉത്തരവാദിത്വം പുതിയ ഗവണ്മെന്റിനുണ്ടെന്നും മറ്റേതു വകുപ്പിനെക്കാളും യുവാക്കളുമായി ഇടപഴകേണ്ടതു കായികവകുപ്പാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. വലിയ രീതിയിൽ യുവാക്കൾ കളിക്കളത്തിൽനിന്നും അകന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അവരെ തിരികെ കളിക്കളത്തിലേക്കെത്തിക്കുകയാണ് തന്റെ ചുമതലയെന്നും പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു.
മികച്ച സ്പോർട്സ് താരത്തെ വാർത്തെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കലാണ് ആദ്യഘട്ടത്തിൽ ചെയ്യുക. നാട്ടിൻപുറങ്ങളിൽപോലും കളിക്കാനുള്ള സാഹചര്യമില്ല. സ്കൂൾ ഗ്രൗണ്ടുകൾപോലും വൈകിട്ട് അഞ്ചിനുശേഷം തുറന്നു കൊടുക്കാറില്ല. ഗ്രാമങ്ങളിൽനിന്നു തുടങ്ങി പരമാവധി കളിസ്ഥലങ്ങൾ ഒരുക്കുക എന്നതിനാണ് പ്രഥമ പരിഗണന. ആവശ്യമായ പരിശീലനവും ലഭ്യമാക്കണം.
സ്പോർട്സ് കൗണ്സിലിന്റെ സാന്പത്തികവിനിയോഗവും പ്രവർത്തനങ്ങളും സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാക്കാനുള്ള നടപടി സ്വീകരിക്കും. പുതിയ തലമുറയെ കേരളത്തിൽതന്നെ പിടിച്ചുനിർത്തണമെങ്കിൽ കായികരംഗത്തെ അവഗണിക്കാൻ കഴയില്ല. സ്കൂളുകൾക്ക് ഇതിനു വലിയ പങ്കുവഹിക്കാൻ കഴിയും. മൊബൈൽ അഡിക്ഷനിൽനിന്നു കുട്ടികളെ മോചിപ്പിക്കാനും സ്പോർട്സിനു കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പങ്കുവച്ചു.
പോരായ്മകൾ പരിഹരിക്കും
അന്താരാഷ്ട്രമത്സരങ്ങൾ നടത്താനുള്ള സ്റ്റേഡിയങ്ങളുടെ നിർമിതി ആവശ്യമാണെങ്കിലും കേരളത്തിൽ അത്തരം മത്സരം വളരെ കുറവായതിനാൽ അവ പരിപാലിച്ചു കൊണ്ടുപോകുന്നതിനു കൂടുതൽ ചെലവുകളുണ്ട്. കളിക്കളങ്ങൾക്കൊപ്പം വിദ്യാലയങ്ങളിലെ കായികപരിശീലനം കാര്യക്ഷമമാക്കും. സമാന്തരമായി അന്താരാഷ്ട്ര സ്റ്റേഡിയങ്ങളും പരിഗണിക്കും. കേരളത്തിലേക്കൊരു മെസിയല്ല കേരളത്തിൽനിന്നൊരു മെസി ഉണ്ടാകുകയാണ് വേണ്ടത്. സ്വാഭാവികമായ കളിക്കളങ്ങൾ ഒരുങ്ങിയാൽതന്നെ സ്വാഭാവികമായി കായികതാരങ്ങൾ ഉയർന്നുവരും.
സ്പോർട്സ് നയം രൂപീകരിക്കും
സ്പോർട്സിലെ സമഗ്രമാറ്റത്തിനായി കായികരംഗത്തെ ഉന്നതരായ ആളുകളെ കൂട്ടിച്ചേർത്തു സർക്കാരിന്റെ സ്പോർട്സ് നയം രൂപീകരിക്കും. മുന്പ് ഇന്ത്യൻകായികരംഗത്ത് ഒന്നാമതോ രണ്ടാമതോ ആയിരുന്ന കേരളം ഇപ്പോൾ പതിനഞ്ചാം സ്ഥാനത്തേക്കുവരെ പിന്തള്ളപ്പെട്ടു. കായികരംഗത്തെ കുതിപ്പിന് ഇപ്പോൾ നടത്തുന്ന ശ്രമങ്ങളുടെ ഫലം പത്തുകൊല്ലത്തിനുശേഷമായിരിക്കും ലഭിക്കുക. ഇതിനുള്ള ചില നടപടികൾ തുടങ്ങിവച്ചിട്ടുണ്ടെന്നും പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സംവിധാനങ്ങളെക്കുറിച്ചു ചിന്തിക്കും.
യുവജനക്ഷേമത്തിനു പുതുവഴി
യൂത്ത് ക്ലബ് പോലെയുള്ള പഴയമാർഗങ്ങളിലേക്കു യുവാക്കൾ പഴയതുപോലെ ആകർഷിക്കപ്പെടുന്നില്ല. യുവാക്കളെ സജീവമാക്കാനുള്ള പുതിയ കാര്യങ്ങൾ നടപ്പിലാക്കും.പുത്തൂർ സുവോളജിക്കൽ പാർക്ക് വനം വകുപ്പിൽനിന്ന് സൂ വകുപ്പിലേക്കു മാറ്റുന്നതിന് ശ്രമിക്കും.
പൊളിറ്റിക്സും ഫുട്ബോളും സമാസമം
പൊളിറ്റിക്സിന്റെ അതേ തന്ത്രങ്ങളാണ് ഫുട്ബോളിലെന്നും മന്ത്രി പറഞ്ഞു. ലോകകപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. പന്ത് എപ്പോൾ കാലിലേക്കെത്തും എന്നതാണ് പ്രധാനം. അവസാനനിമിഷമായിരിക്കാം ഗോളടിക്കാൻ കഴിയുന്നതും വിജയിക്കുന്നതും. പൊളിറ്റിക്സിൽ എന്തൊക്കെ പയറ്റിയാലും അവസാനനിമിഷം വിജയവും തോൽവിയും മാറിമറിഞ്ഞേക്കും.
പന്തുതട്ടി മന്ത്രി
ലോകകപ്പ് ടീമിൽ തന്റെ ടീമേതാണെന്നു വ്യക്തമാക്കാതിരുന്ന മന്ത്രി, പ്രസ്ക്ലബ് ഭാരവാഹികളുടെ ക്ഷണപ്രകാരം അർജന്റീനയുടെ പത്താംനന്പർ ജേഴ്സിയണിഞ്ഞ് പന്തുതട്ടിയതു കൗതുകമായി.